കോഴിക്കോട്: ബാലുശ്ശേരി റോഡില്‍ തണ്ണീര്‍പന്തല്‍ സ്റ്റോപ്പില്‍ വൈകുന്നേരം സ്വകാര്യ ബസുകള്‍ നിര്‍ത്താത്തത് വിദ്യാര്‍ഥികള്‍ക്ക് ദുരിതമാകുന്നു. വല്ലപ്പോഴും പൊലീസുകാര്‍ എത്തുന്ന സമയംമാത്രമാണ് ബസുകള്‍ നിര്‍ത്തുന്നത്.
നിര്‍ത്തിയാല്‍തന്നെ മോശമായി പെരുമാറും. മുഴുവന്‍ യാത്രക്കാരും കയറാതെ ബസ് വിടും. വൈകീട്ട് നാലിനും അഞ്ചിനുമിടയില്‍ ബാലുശ്ശേരി ഭാഗത്തേക്ക് ബസ് കാത്തുനില്‍ക്കുന്ന നിസ്സഹായരായ വിദ്യാര്‍ഥികളുടെ സംഘം സ്ഥിരം കാഴ്ചയാണ്.
ബാലുശ്ശേരി, നരിക്കുനി ഭാഗത്തേക്കുള്ള നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ബസ് കയറാന്‍ എത്തുന്നത്. ഗവ. ഐ.ടി.ഐ അടക്കം നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളാണ് മേഖലയിലുള്ളത്.
വൈകീട്ട് വീട്ടിലത്തൊനാവാതെ, കുതിച്ചോടുന്ന സ്വകാര്യ ബസുകളും നോക്കിയിരിക്കാനാണ് വിദ്യാര്‍ഥികളുടെ വിധി. മോശമായി പെരുമാറുകയും ബസ് നിര്‍ത്താതിരിക്കുകയും ചെയ്യുന്നതായി കാണിച്ച് വനിതാ ഐ.ടി.ഐ വിദ്യാര്‍ഥികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിക്കഴിഞ്ഞു. സ്വകാര്യ ബസുകളുടെ നമ്പറും വിവരങ്ങളും വെച്ചാണ് പരാതി. നരിക്കുനി ഭാഗത്തേക്കുള്ള ആറു ബസും ബാലുശ്ശേരിക്കുള്ള എട്ടു ബസും നിയമവിരുദ്ധ നടപടികള്‍ തുടരുന്നതായി പരാതിയില്‍ പറയുന്നു.
ബസില്‍ കയറുമ്പോള്‍ പിടിച്ചുതള്ളുക, ബാക്കിപണം ചോദിച്ചാല്‍ കൊടുക്കാതിരിക്കുക, തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. പരാതി അന്വേഷിച്ച് തുടര്‍ നടപടിയെടുക്കാനാണ് കലക്ടറുടെ നിര്‍ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.